ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ്. രാജ്യതലസ്ഥാനത്തെ സ്ത്രീസുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. ഡൽഹിയിലെ മുഖ്യമന്ത്രിക്കു പോലും സുരക്ഷ ഇല്ലെങ്കിൽ എങ്ങനെയാണ് മറ്റു സ്ത്രീകൾ സുരക്ഷിതരാവുക എന്നും ദേവേന്ദർ യാദവ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. രേഖ ഗുപ്തയ്ക്കു നേരെ ഇയാൾ ഭാരമേറിയ വസ്തു എറിയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.
അക്രമിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.